
ഈരാറ്റുപേട്ട: മുൻ എംഎൽഎയും ബിജെപി നേതാവുമായ പി സി ജോർജ്ജ് കോടതിയിലെത്തി കീഴടങ്ങി. മത വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ പി സി ജോർജ്ജ് ഒളിവിൽ പോയിരുന്നു. പി സി ജോർജ്ജിനെ അറസ്റ്റ് ചെയ്യാനായി പലവട്ടം പൊലീസ് വീട്ടിലെത്തിയെങ്കിലും അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. തിങ്കളാഴ്ച താൻ പൊലീസിന് മുന്നിൽ ഹാജരാകാം എന്നായിരുന്നു പി സി ജോർജ്ജ് പൊലീസിനെ അറിയിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായാണ് ഇന്നു രാവിലെ അദ്ദേഹം ഈരാറ്റുപേട്ട കോടതിയിൽ ഹാജരായി കീഴടങ്ങിയത്.
ചാനൽ ചർച്ചയിൽ മതവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചാണ് പി സി ജോർജ്ജിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർചെയ്തത്. കേസിൽ ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്.. മുപ്പതുവർഷത്തോളം എം.എൽ.എ. ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോർജിന് രാഷ്ട്രീയക്കാരനായി തുടരാൻ അർഹതയില്ലെന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് നിരീക്ഷിച്ചിരുന്നു.
മതവിദ്വേഷപരാമർശം ആവർത്തിക്കരുതെന്ന കർശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുൻകേസുകളിൽ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുൻകൂർജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കി. പി.സി. ജോർജ് മുൻപ് നടത്തിയ പ്രകോപനപരമായ പരാമർശങ്ങളും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഹർജിക്കാരന് മുൻകൂർജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും കോടതി പറയുകയുണ്ടായി.







